ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സേന തകർത്ത പാകിസ്ഥാനിലെ ബഹവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ‘മർകസ് സുബ്ഹാൻ അല്ലാഹ്’ ആസ്ഥാനം പുനർനിർമ്മിച്ചു. പഞ്ചാബ് പ്രവിശ്യയിലാണ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. പുനരുദ്ധാരണത്തിനായി പാക് സർക്കാർ ജെയ്‌ഷെ മുഹമ്മദിന് 25 കോടി രൂപ നൽകിയതായാണ് റിപ്പോർട്ട്.
സെൻട്രൽ ഹാൾ പുനർനിർമ്മിക്കുന്നതിന് മാത്രമായി ഏകദേശം 11 കോടി രൂപയാണ് ചെലവഴിച്ചത്. മദ്രസ അൽ-സബീർ, ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡർമാർ ഉപയോഗിച്ചിരുന്ന റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് എന്നിവയുൾപ്പെടെ പ്രധാന സമുച്ചയത്തോട് ചേർന്നുള്ള കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ സ്ഥലത്ത് പുതിയ നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരുന്നു.
2025 മേയ് ഏഴിന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് 15 മാസങ്ങൾക്ക് ശേഷമാണ് പുനർനിർമ്മാണം നടന്നത്. ഏപ്രിൽ 22ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യൻ സേനയുടെ തിരിച്ചടി.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മർകസ് സുബ്ഹാൻ അല്ലാഹ് സ്ഥിതി ചെയ്യുന്നത്. ജെയ്‌ഷെ മുഹമ്മദ് കേഡർമാരുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം തുടങ്ങിയവയ്ക്കായി ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്. ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന 18 ഏക്കർ സമുച്ചയത്തിൽ ഒരു പള്ളിയും മറ്റ് സൗകര്യങ്ങളും നേരത്തേയുണ്ടായിരുന്നു.